ആരൊരാളെൻ കുതിരയെ
കെട്ടുവാൻ
ആരൊരാളതിൻ
മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ
സർഗ്ഗശക്തിയാ-
മിക്കുതിരയെ
വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ
പുത്തനാ-
മശ്വമേധം
നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ
ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ,
ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ
കൺകളിൽ
എന്തൊരുത്സാഹമാണതിൻ
കാൽകളിൽ!
കോടികോടി
പുരുഷാന്തരങ്ങളിൽ-
ക്കൂടി
നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി
പ്രക്രുതിയെ മല്ലിട്ടു-
വെറ്റി
നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ
സംസ്കാരമണ്ഡലം!
കോടികോടി
ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ
വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി
വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ
പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച
മുത്തശ്ശിമാർ;
ഇന്നലത്തെ
ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ
കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര
ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര
പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും
യാത്രയിൽ,
എത്ര
കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ
മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം
കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ
സവാരിക്കിറങ്ങുവാൻ.
പിന്നെ
രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ
വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ
പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ
വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ
വീണ്ടെടു-
ത്തന്നണഞ്ഞു
യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു
പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച
സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ
സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ
ചൈതന്യവീചികൾ!
ഈശ്വരനല്ല
മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ
മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ
സർഗ്ഗശക്തിയാ-
മിക്കുതിരയെ
വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ
കെട്ടുവാൻ
ആരൊരാളതിൻ
മാർഗ്ഗം മുടക്കുവാൻ
0 comments:
Post a Comment